Categories: latest news

‘എന്താണ് ഇതിലെ മഹാ അഭിനയം, മുക്കാല്‍ ഭാഗത്തും വട്ടം തിരിയുകയാണ് മമ്മൂട്ടി’; പുഴുവിനെ വിമര്‍ശിച്ച് ബിജെപി നേതാവ്

രതീന പി.ടി. സംവിധാനം ചെയ്ത പുഴു സോണി ലിവില്‍ വലിയ പ്രേക്ഷക പ്രശംസയോടെ പ്രദര്‍ശനം തുടരുകയാണ്. മമ്മൂട്ടിയുടെ പ്രകടനം തന്നെയാണ് സിനിമയുടെ നട്ടെല്ല്. എന്നാല്‍, പുഴുവിനേയും ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തേയും വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവും അഭിഭാഷകനുമായ ശങ്കു ടി.ദാസ്. എന്താണ് പുഴുവില്‍ മമ്മൂട്ടിയുടെ മഹാ അഭിനയമെന്ന് ശങ്കു ടി.ദാസ് പരിഹസിച്ചു ചോദിച്ചു.

ശങ്കു ടി.ദാസിന്റെ കുറിപ്പ് വായിക്കാം

കുടിച്ചാല്‍ കുടുങ്ങിയ പാല്‍ പായസത്തിന് റിവ്യൂ ആയി ‘അരി മൊത്തത്തില്‍ അടിയില്‍ പിടിച്ചിട്ടുണ്ട്. പാലിന് വല്ലാത്ത പുക ചുവയാണ്. മധുരം ഒട്ടുമില്ല. അണ്ടിപ്പരിപ്പും മുന്തിരിയും ഒക്കെ പൂത്തിട്ടുണ്ട്. മൊത്തത്തില്‍ പരീക്ഷണം വന്‍ ദുരന്തമാണ്. വായില്‍ വെയ്ക്കാന്‍ കൊള്ളില്ല. എന്നാലും ഏലക്കായുടെ പാകവും വേവും കൃത്യമാണ്. അതിന്റെ ആ ഫ്‌ലേവറിന് വേണ്ടി മാത്രം ഒരു ഗ്ലാസ് കൂടി വേണമെങ്കില്‍ കുടിയ്ക്കാം.’ എന്നെഴുതി വെയ്ക്കുന്നത് പോലെയാണ് ചിലരുടെ പുഴു റിവ്യൂ.

ഹിന്ദു കുടുംബങ്ങളുടെ ജനാധിപത്യ വിരുദ്ധ ഘടന, ടോക്‌സിക് പാരന്റിംഗ്, പാട്രിയാര്‍ക്കല്‍ സ്ട്രക്ച്ചര്‍, സവര്‍ണ്ണ ബോധത്തില്‍ അന്തര്‍ലീനമായ വിവേചനവും വംശീയതയും, ക്രിമിനല്‍ പൊട്ടന്‍ഷ്യലുള്ള ജാതി ദുരഭിമാനം, അടിച്ചേല്‍പ്പിക്കപ്പെടുന്ന അന്ധവിശ്വാസങ്ങള്‍, ദളിത് വിരുദ്ധതയും അപരവത്കരണവും, ഇന്നസന്റ് മുസ്ലിം വിക്ടിമൈസേഷന്‍, ഒപ്രസീവ് ബ്രാഹ്മണിക്കല്‍ ഓര്‍ഡറിനെ നേരിടാന്‍ ദളിത് – മുസ്ലിം ഐക്യത്തിന്റെ ആവശ്യകത തുടങ്ങിയ സകലമാന പോമോ ലെഫ്റ്റ് മൗദൂദിയന്‍ നരേറ്റീവുകളെയും ഒറ്റ സ്‌ക്രിപ്റ്റിനുള്ളില്‍ കുത്തിതിരുകി അതിന് യുക്തിയോ പരസ്പര ബന്ധമോ രൂപ ഘടനയോ ഇല്ലാത്തൊരു തട്ടിക്കൂട്ട് തിരക്കഥയുടെ ആവരണത്തില്‍ പൊതിഞ്ഞു രണ്ട് മണിക്കൂര്‍ നേരം കൊണ്ട് ഒച്ചിഴയുന്ന വേഗത്തില്‍ ഷൂട്ട് ചെയ്ത് വെച്ചാല്‍ പുഴു ആയി.

കഥയ്ക്ക് സ്വഭാവികതയുടെ ഒഴുക്കോ ക്യാരക്ടറുകള്‍ക്കൊന്നും വ്യക്തമായ ഡീറ്റെയിലിങ്ങോ ഇല്ല. ഒരുപാട് രാഷ്ട്രീയം 115 മിനിറ്റില്‍ പറയാനുള്ള തിരക്കില്‍ പ്രധാന കഥാപാത്രങ്ങക്ക് പേര് കൊടുക്കാന്‍ പോലും തിരക്കഥാകൃത്ത് മറന്നു പോയിട്ടുണ്ട്. എറിയ പങ്കും ഒരു കുടുസ്സ് ഫ്‌ലാറ്റ് മുറിക്കുള്ളില്‍ കിടന്ന് കറങ്ങുകയാണ് സിനിമ. അടുത്ത സീനിലേക്ക് ഒന്ന് കടന്ന് കിട്ടാനോ കഥാഗതിയില്‍ എന്തെങ്കിലുമൊരു ബ്രേക്ക്ത്രൂ ഉണ്ടാവാനോ പ്രേക്ഷകര്‍ മനസ്സുരുകി പ്രാര്‍ത്ഥിച്ചു പോവും. കടന്നു കിട്ടിയാലോ, വേണ്ടിയിരുന്നില്ലെന്നും ആവും.

അമെച്വര്‍ നാടകങ്ങളേക്കാള്‍ നാടകീയമാണ് പ്ലോട്ടുകള്‍. ഒടുക്കം സിനിമ കണ്ട് കഴിയുമ്പോള്‍ ദേഹത്ത് കൂടി ഒരു പുഴു അരിച്ചിറങ്ങിയ അസ്വസ്ഥത പ്രേക്ഷകന് തോന്നും എന്നത് കൊണ്ടാവണം അവരതിന് പുഴു എന്ന് പേര് കൊടുത്തത്. അതല്ലെങ്കില്‍ സിനിമക്ക് ഒച്ച് എന്ന് പേരായിരുന്നു കൃത്യം. കഥാ സന്ദര്‍ഭങ്ങള്‍ക്കും കഥാപാത്രങ്ങള്‍ക്കും ഇല്ലാത്ത ലോജിക് സീനുകളുടെ ലാഗ് കൊണ്ട് പേരിനെങ്കിലും വന്നേനെ അങ്ങനെ ചെയ്താല്‍.

ഇത്രയും ഒവര്‍ട്ട് ആയും എന്നാല്‍ ബോറിങ് ആയും ഇസ്ലാമിസ്റ്റ് പൊളിറ്റിക്കല്‍ നരേറ്റീവ് പ്രചരിപ്പിക്കാന്‍ മാത്രം ഉദ്ദേശിച്ചുള്ളൊരു പ്രൊപഗണ്ട സിനിമയാണ് മമ്മൂട്ടിയുടെ അഭിനയ മികവിന്റെ പേരില്‍ വേണമെങ്കില്‍ ഒന്നൂടി കാണാം എന്നൊക്കെ നമ്മുടെ ആളുകള്‍ വിലയിരുത്തുന്നത്. എന്താണതിലെ അദ്ദേഹത്തിന്റെ മഹാ അഭിനയം എന്ന് പോലും എനിക്ക് മനസ്സിലായിട്ടില്ല.

ഓ.സി.ഡി ആണോ പാരനോയിയ ആണോ എന്ന് വ്യക്തമായി വേര്‍തിരിച്ചു പറയാന്‍ ആവാത്തൊരു മാനസികാവസ്ഥയും തനിക്കോ പ്രേക്ഷകര്‍ക്കോ ഉള്ളിലിരിപ്പ് തിരിച്ചറിയാനാവാത്തൊരു അങ്കലാപ്പ് നിറഞ്ഞ മുഖഭാവവുമായി സിനിമയുടെ മുക്കാല്‍ ഭാഗത്തും വട്ടം തിരിയുകയാണ് മമ്മൂട്ടി. അങ്ങേര്‍ക്കെന്തോ കാര്യമായ പ്രശ്നമുണ്ട്, അത്ര നോര്‍മല്‍ അല്ല എന്ന് മാത്രമേ ഉറപ്പിച്ചു പറയാന്‍ ആവൂ. ആ പ്രശ്‌നം സവര്‍ണ്ണ ജാതി വെറി ആണെന്ന് പോലും കാഴ്ചക്കാര്‍ക്ക് ഉറപ്പിക്കാനാവുന്നത് അണിയറ പ്രവര്‍ത്തകരുടെ രാഷ്ട്രീയം നേരത്തെ അറിയുന്നത് കൊണ്ട് മാത്രമാണ്.

അതല്ലാതെ സിനിമ കൊണ്ട് അക്കാര്യം കണ്‍വിന്‍സിങ് ആയി അവതരിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടേയില്ല. അണിയറ പ്രവര്‍ത്തകര്‍ എന്ന് പറയുമ്പോള്‍ തിരക്കഥാകൃത്തായ ഹര്‍ഷാദിനെ തന്നെയാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. മുടങ്ങിപ്പോയ വാരിയംകുന്നന്റെയും തിരക്കഥയും മൂപ്പര് തന്നെയാണല്ലോ ചെയ്യാന്‍ ഇരുന്നത്. ഹര്‍ഷാദ് ശരിക്ക് ചെയ്തതായ ഒരു തിരക്കഥ ആദ്യം കണ്ടത് മമ്മൂട്ടിയുടെ തന്നെ ഉണ്ട എന്ന സിനിമയിലാണ്. നക്‌സല്‍ ബാധിത മേഖലയില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഒരു പോളിംഗ് ബൂത്തിന് സുരക്ഷ കൊടുക്കാന്‍ പോകുന്ന കേരളാ പോലീസ് ഉദ്യോഗസ്ഥര്‍ ഒടുക്കം തിരഞ്ഞെടുപ്പിനും ജനാധിപത്യ പ്രക്രിയയക്കും യഥാര്‍ത്ഥ ഭീഷണി ശുദ്ധ സാധുക്കളും ചൂഷിതരും സര്‍വ്വോപരി ആദിവാസികളുമായ പാവം നക്‌സലുകള്‍ അല്ല, ബൂത്ത് പിടിക്കാന്‍ വരുന്ന ഹിന്ദുത്വ രാഷ്ട്രീയ സംഘടന ആണെന്ന് തിരിച്ചറിയുന്നത് ആയിരുന്നു ആ സിനിമയുടെ കഥ.

അതിലുമുണ്ടായിരുന്നു സൈഡ് ട്രാക്ക് ആയി ഹിന്ദു മതത്തിലെ ജാതി വിവേചനവും, ആദിവാസി അപരവത്കരണവും, അതിനെതിരായ ഉയിര്‍പ്പുമൊക്കെ. യഥാര്‍ത്ഥത്തില്‍ ജാതീയത എന്ന ഫോള്‍ട്ട്‌ലൈനില്‍ നിരന്തരമായി അടിച്ചു കൊണ്ട് ബ്രേക്കിങ് ഹിന്ദു അജണ്ട നടപ്പാക്കുന്നതിന് എങ്ങനെ സിനിമ എന്ന സങ്കേതത്തേ ഫലപ്രദമായി ഉപയോഗിക്കാമെന്നതില്‍ ഗവേഷണം നടത്തുന്നൊരു വിദഗ്ദനാണ് ജനാബ് ഹര്‍ഷാദ്.
ആ ഹര്‍ഷാദിനാണ് സാമ്പത്തിക ലാഭം ഒന്നും നേടാത്ത ഉണ്ടയ്ക്ക് ശേഷവും ഒരു നെഗറ്റീവ് റോളില്‍ അഭിനയിക്കാന്‍ വരെ സമ്മതിച്ചു മമ്മൂട്ടി വീണ്ടും ഡേറ്റ് കൊടുക്കുന്നത്.

ഹിന്ദു ബിംബങ്ങളുള്ള സിനിമകളില്‍ അഭിനയിച്ചാല്‍ പോലും മോഹന്‍ലാല്‍ സംഘി ആവുന്ന നാട്ടില്‍, ഇസ്ലാമിസ്റ്റുകളുടെ കൂടെ നിരന്തരം കൈകോര്‍ത്ത് ഹിന്ദു വിരുദ്ധ സിനിമകള്‍ തോളേറ്റിയാലും സുഡാപ്പി എന്ന് വിളിക്കപ്പെടാതിരിക്കാനുള്ള മതേതര പുരോഗമന പ്രിവിലേജുള്ള മഹാനടനാണ് ജനാബ് മമ്മൂട്ടി.

ആ ഹര്‍ഷാദ് സിനിമ എഴുതുമ്പോള്‍ വില്ലന്‍ പൂണൂലിട്ട സന്ധ്യാ നാമം ചൊല്ലുന്ന ബ്രാഹ്മണന്‍ ആവുന്നതും, നായകര്‍ കഴിവുണ്ടായിട്ടും ജാതിയുടെ പേരില്‍ വിവേചനങ്ങള്‍ നേരിടുന്ന ദളിതന്‍ + നിരപരാധി ആയിരുന്നിട്ടും തീവ്രവാദ കേസില്‍ അകപ്പെട്ടു കുടുംബം തകര്‍ന്ന മുസ്ലിമും ആവുന്നതൊരു സ്വഭാവികത മാത്രമാണ്. നമ്മുടെ സിനിമയും സാഹിത്യവുമൊക്കെ കാലങ്ങളായി സൃഷ്ടിച്ചു വെച്ചിരിക്കുന്ന ഒരു പൊതുബോധമുണ്ട്. ബ്രാഹ്മണന്‍ എന്നാല്‍ പച്ചവെള്ളം ചവച്ചു മാത്രം കുടിക്കുന്ന ദാരിദ്രനും സാധുവുമായൊരു സാത്വികന്‍ എന്ന്. അതൊക്കെ തകര്‍ക്കാന്‍ ഹര്‍ഷാദ് ഒക്കെ അല്ലെങ്കില്‍ പിന്നാരാ?

അതോണ്ട് ഹര്‍ഷാദിന്റെ ബ്രാഹ്മണ വില്ലന്‍ പോഷ് ഫ്‌ലാറ്റില്‍ താമസിക്കുകയും ഓഡി കാര്‍ ഓടിക്കുകയും കയ്യില്‍ സദാ ലോഡഡ് പിസ്റ്റള്‍ സൂക്ഷിക്കുകയും ജോണി വാള്‍ക്കര്‍ ബ്ലാക്ക് ലേബല്‍ സ്‌ക്കോച്ച് കുടിക്കുകയും ചെയ്യും. അയാള്‍ തന്‍കാര്യത്തിനു വേണ്ടി ആരെ വേണമെങ്കിലും ചതിക്കുന്ന, ലാഭത്തിന് വേണ്ടി വിശ്വസിച്ചവരെയും ഒറ്റുകൊടുക്കുന്ന, സ്വന്തം നേട്ടത്തിന് വേണ്ടി കൊല്ലാനും മടിക്കാത്ത ക്രിമിനല്‍ ആയിരിക്കും സാത്വികതയുടെ മൂടുപടത്തിനുള്ളില്‍.

മലയാളി ജനസംഖ്യയുടെ ഒരു ശതമാനം മാത്രമുള്ള, അത്താഴ പട്ടിണിക്കാരും നിത്യ വൃത്തിക്ക് നിവൃത്തിയില്ലാത്തവരുമായ, കേരളത്തിലെ മൈക്രോ മൈനോറിറ്റി ആയ നമ്പൂതിരിമാരെ ഇങ്ങനെ വില്ലനൈസ് ചെയ്യുന്നത് പൊളിറ്റിക്കലി ഇന്‍കറക്ട് അല്ലേ എന്നാരും അയാളോട് ചോദിക്കില്ല. ബ്രാഹ്മണര്‍ക്ക് ക്ഷീണമാവാം.

അതിലെ വില്ലന്‍ നമ്പൂതിരി ആയി പകര്‍ന്നാടി ദളിതനായ അളിയന്റെയും സ്വന്തം പെങ്ങളുടെയും ദുരഭിമാന കൊല നടത്തിയ മമ്മൂട്ടിയുടെ വൈഭവത്തിന്റെ പേരില്‍ ഈ സിനിമ ഒന്നൂടി കാണാം എന്നാണ് നമ്മുടെ ആളുകള്‍ പറയുന്നത്. എന്താണിവരുടെയൊക്കെ രാഷ്ട്രീയ ബോധം എന്ന് പോലും എനിക്കിത് വരെ മനസിലായിട്ടില്ല.

സവര്‍ണ്ണന്റെ ജാതി വെറിയാല്‍ കൊല ചെയ്യപ്പെടുന്ന ദളിതന്‍ അവനോട് പ്രതികാരം ചെയ്യാന്‍ അവന്റെ തന്നെ ഇരയായ മുസ്ലിം യുവാവായി പുനര്‍ജ്ജന്മമെടുക്കുന്നതാണ് കഥയുടെ ക്ലൈമാക്‌സ്. മുന്‍ പോലീസുകാരന്‍ ആയ വില്ലന്‍ ഭീകരവാദ കേസില്‍ അന്യായമായി തടങ്കലില്‍ തള്ളിയ നിരപരാധിയായ മുസല്‍മാന്റെ മകനാണ് അവനെ കൊല്ലാന്‍ തക്ഷകന്‍ ആയി ഏഴാം കോട്ടയ്ക്കുള്ളില്‍ വരുന്നത്. കൊല്ലും മുന്‍പ് അവന്‍ പറയുന്ന വാചകം കുട്ടപ്പേട്ടന്റെ നാടകത്തിലെ ഒരു വാചകത്തെ പറ്റിയാണ്. പിന്നെ കാണിക്കുന്ന കുട്ടപ്പന്റെ ആ നാടക വാചകം ‘ഇത് പരകായ പ്രവേശം’ എന്നുമാണ്. കുട്ടപ്പന്‍ പരകായ പ്രവേശം ചെയ്തു അക്ബര്‍ ആയി തന്നെ കൊല്ലാന്‍ വന്നിരിക്കുന്നു എന്ന തിരിച്ചറിവിലാണ് വില്ലന്‍ കണ്ണടയ്ക്കുന്നത്. അതൊരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് ആണ്.

ദളിതര്‍ തങ്ങളെ ഇക്കാലമത്രയും അടിച്ചമര്‍ത്തിയ ബ്രാഹ്മണിസത്തിന്റെ മര്‍ദ്ധക ചൂഷണ വ്യവസ്ഥയോട് പ്രതികാരം ചെയ്യാന്‍ ഇസ്ലാമിലേക്ക് മതം മാറുക എന്നാണ് അതിന്റെ വ്യാകരണം.
നമ്മുടെ നവോത്ഥാനത്തിന്റെ ഒരു പ്രധാന സ്വഭാവം മത പരിവര്‍ത്തനങ്ങള്‍ ആയിരുന്നെന്നും, അധഃസ്ഥിതര്‍ ആയി പരിഗണിക്കപ്പെട്ടിരുന്ന അവര്‍ണ്ണ വിഭാഗങ്ങള്‍ ഇസ്ലാമിലേക്ക് മതം മാറിയതിലൂടെയാണ് അത് സാധ്യമായതെന്നും, അതുകൊണ്ട് മത പരിവര്‍ത്തനത്തെ തെറ്റായി കാണേണ്ടതില്ലെന്നും ലേഖനം എഴുതിയത് കെ.ഇ.എന്‍. കുഞ്ഞഹമ്മദ് ആയിരുന്നല്ലോ! അതിന്റെ സിനിമാ ഭാഷ്യമാണ് ഹര്‍ഷാദ് ചെയ്തിരിക്കുന്നത്.

ഹിന്ദു അവര്‍ണ്ണ വിഭാഗങ്ങളോട് ജാതി വിവേചനത്തിന് പകരം വീട്ടാന്‍ ഇസ്ലാമിലേക്ക് മതം മാറൂ എന്നാണ് അയാള്‍ പുഴുവിലൂടെ ആഹ്വാനം ചെയ്യുന്നത്. അതിലെ ലീഗല്‍ കറക്റ്റ്‌നെസ്സിനെ പറ്റിയൊക്കെ എനിക്ക് വലിയ സംശയങ്ങളുണ്ട്. സത്യത്തില്‍ സിനിമയുടെ പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ്സ് പറ്റി പോലും എനിക്കത്ര ഉറപ്പില്ല. കാരണം പാര്‍വതി തിരുവോത്ത് ഉള്‍പ്പെടെയുള്ള വോക് ആക്റ്റിവിസ്റ്റുകള്‍ പോലും സിനിമ പൊളിറ്റിക്കലി കറക്റ്റ് ആക്കുന്നതിനെ പറ്റി പറഞ്ഞിരുന്നത് അതില്‍ റിഗ്രസീവ്‌നെസ്സിനെ ഗ്ലോറിഫൈ ചെയ്യാന്‍ പാടില്ല എന്നായിരുന്നു. സിനിമയിലെ കഥാപത്രങ്ങള്‍ എല്ലാം നന്മ മരങ്ങള്‍ ആവണമെന്നില്ല, എന്നാല്‍ അവരുടെ നെഗറ്റിവിറ്റിയേയും സ്ത്രീ വിരുദ്ധതയും ദളിത് വിരുദ്ധതയും ട്രാന്‍സ്ജന്‍ഡര്‍ വിരുദ്ധതയും അടക്കമുള്ള തെറ്റായ പൊസിഷനുകളെയും സിനിമ എന്ന മാധ്യമം മഹത്വവല്‍ക്കരിക്കാനും അനുകരണീയമാക്കാനും പാടില്ല എന്നായിരുന്നു. സീനിന്റെ വിഷ്വല്‍ ഗ്രാമര്‍ അവര്‍ തെറ്റാണെന്നു പ്രേക്ഷകരെ ബോധ്യപ്പെടുത്തുന്ന പോലെയാവണം എന്നതായിരുന്നു.

എന്നിട്ട് അങ്ങനെയാണോ ഇവര്‍ പുഴു ചെയ്തത് എന്നൊരു ചോദ്യം നിശ്ചയമായും എനിക്കുണ്ട്. കാരണം ആ സിനിമയില്‍ മമ്മൂട്ടിയെ പൂര്‍ണ്ണമായി വില്ലാനാക്കാന്‍ ധൈര്യപ്പെട്ടില്ലെന്ന് മാത്രമല്ല, ഒരുപാട് ന്യായീകരണങ്ങളിലൂടെ അയാളുടെ നെഗറ്റിവിറ്റിയെ ഹ്യൂമനൈസ് ചെയ്യാനും അനുഭാവപൂര്‍വ്വം പരിഗണിപ്പിക്കപ്പെടാനും പിന്നണിക്കര്‍ ശ്രമിച്ചിട്ടുണ്ട്. ഒന്നാമത് അയാളുടെ മനോ നില തന്നെ അവര്‍ അസ്വാഭാവികമാക്കി.

Mammootty (Puzhu)

നിരന്തരമായി വധശ്രമങ്ങള്‍ നേരിടുന്ന ഒരു മനുഷ്യന് സ്വഭാവികമായി ഉണ്ടാവുന്ന സകലതിനോടും ഭയം എന്ന പാരനോയിയെ അയാളുടെ അടിസ്ഥാന ട്രൈറ്റാക്കി. ഇയാള്‍ സാധാരണ മനോനിലയില്‍ ഇങ്ങനെ ഒരിക്കലും ചെയ്യുമായിരുന്നില്ല എന്ന ന്യായീകരണം അവിടെ തന്നെ ഒരുക്കി. അയാള്‍ ഒരു മാനസിക പ്രശ്‌നവും ഇല്ലാത്ത, സ്വാഭാവിക മനോനിലയില്‍ കാര്യങ്ങള്‍ വ്യവഹാരിക്കുന്ന, ജാതി വെറി കൊണ്ട് മാത്രം കൊലപാതകം ചെയ്ത ഒരാള്‍ ആയി കാണിച്ചാല്‍ എന്തായിരുന്നു കുഴപ്പം? സത്യത്തില്‍ ഇവരുടെ നരേട്ടീവിനെ കൂടുതല്‍ ആഴത്തില്‍ പുഷ് ചെയ്യുക അതായിരുന്നില്ലേ? ഭാര്യ മരിക്കും വരെ അയാള്‍ വളരെ കൂളായ ഒരു കുടുംബസ്ഥന്‍ ആയിരുന്നെന്ന് രാത്രി പ്ലേ ചെയ്യുന്ന ഒരേ വീഡിയോയിലൂടെ കാണിച്ചു.

ഭാര്യയുടെ മരണമാണ് അയാളെ ഇങ്ങനെയൊരു പരുക്കന്‍ മനുഷ്യനും മോശം പിതാവും ആക്കിയതെന്ന സൂചന കൊടുത്തു. പെങ്ങളോടും അളിയനോടുമുള്ള അയാളുടെ വിരോധത്തിനു അകാരണമായി കുറേ ന്യായങ്ങള്‍ നിരത്തി. പെങ്ങളെ പൊന്ന് പോലെ സ്‌നേഹിച്ചിരുന്ന കുടുംബം. പെങ്ങള്‍ ആരെയും വിലവെയ്ക്കാതെ കണ്ടവന്റെ കൂടെ ഇറങ്ങി പോയപ്പോള്‍ തകര്‍ന്ന കുടുംബം. അന്ന് ഹൃദയാഘാതം വന്ന് ജീവച്ഛവം പോലെ കട്ടിലില്‍ കിടന്ന് പോയ അമ്മ. അവളെ കല്യാണം ഉറപ്പിച്ച് കാത്തിരുന്നിട്ട് നിരാശ കൊണ്ട് തൂങ്ങി മരിച്ച കസിന്‍. അതൊക്കെ നിരന്തരമായി അയാളെ ഓര്‍മിപ്പിക്കുകയും കുത്തി നോവിക്കുകയും ചെയ്യുന്ന കുടുംബാംഗങ്ങള്‍. അയാളുടെ വെറുപ്പിന് അത്യാവശ്യം ന്യായം ആയില്ലേ?

ലോകത്തോട് മുഴുവന്‍ മസില്‍ പിടിച്ച് ഗൗരവത്തില്‍ നിന്നിട്ട് അമ്മയുടെ മുറിയില്‍ എത്തുമ്പോള്‍ മാത്രം അലിഞ്ഞില്ലാതായി പൊട്ടിക്കരയുന്ന മകന്‍. പുനര്‍വിവാഹം പോലും ചെയ്യാതെ മുഴുവന്‍ ശ്രദ്ധയും കൊടുത്ത് വളര്‍ത്തിയ മകന് തന്നെ ഇഷ്ടമല്ലെന്ന് കേള്‍ക്കുമ്പോള്‍ തകര്‍ന്നു പോവുന്ന, അവന്റെ പ്രീതി പിടിച്ചു പറ്റാന്‍ അവന്റെ ഒപ്പം കിടന്ന് ഫ്രണ്ട്ലി ആവാന്‍ ശ്രമിക്കുന്ന, പൊട്ട തമാശ പറഞ്ഞു അവനെ ചിരിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെടുമ്പോള്‍ വഷളായത് കടിച്ചമര്‍ത്താന്‍ ശ്രമിച്ച് വേദന മറയ്ക്കാനായി വിഡ്ഢി ചിരി ചിരിക്കുന്ന അച്ഛന്‍. ഇതൊക്കെ അയാളോട് അനുതാപം സൃഷ്ടിക്കാനും സഹതാപം വളര്‍ത്താനുമുള്ള ശ്രമങ്ങള്‍ ആയിരുന്നില്ലേ?

അയാളുടെ ജാതി ബോധത്തെ പോലും ഇവരെങ്ങനെയാണ് വിശ്വാസയോഗ്യമാക്കുന്നത്. ദളിതനെ വിവാഹം ചെയ്തു കുടുംബത്തില്‍ നിന്നിറങ്ങി പോയ പെങ്ങള്‍ ഉണ്ടാക്കി കൊണ്ട് വരുന്ന പായസം രാത്രി ആരും കാണാതെ അയാള്‍ കുടിക്കുന്നുണ്ട്. അവളുടെ ഭര്‍ത്താവിന് അവാര്‍ഡ് കിട്ടിയതിന്റെ ആഘോഷത്തിനു നടത്തുന്ന പാര്‍ട്ടിയിലേക്ക് മകനേ മാത്രം അയക്കാനെ പറഞ്ഞിട്ടുള്ളുവെങ്കില്‍ പോലും കൂടെ അയാളും പോയി അവിടുന്ന് ആഹാരം കഴിക്കുന്നുണ്ട്. അവരെ അയാള്‍ ആക്രമിക്കുന്നത് പോലും മുന്‍കൂട്ടി പദ്ധതി തയ്യാറാക്കി ആയുധം കയ്യില്‍ കരുതി പോയിട്ടൊന്നുമല്ല. അവിടെ ഉണ്ടാവുന്ന വര്‍ത്തമാനത്തിന്റെ ചൂടില്‍ അല്ലെങ്കില്‍ തന്നെ പിടിയില്ലാത്ത മനസ്സിന്റെ താളം തെറ്റി അവിടുന്ന് കയ്യില്‍ കിട്ടിയ എന്തോ എടുത്തടിക്കുകയാണ്. അടിച്ച് വീഴ്ത്തിയ പെങ്ങളുടെ അടുത്തിരുന്നു അവളെ തൊട്ടും അവളുടെ പഴയ കാലം ഓര്‍ത്തും അയാള്‍ കരയുകയാണ്. അയാള്‍ അത് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും സ്പര്‍ ഓഫ് അ മൊമന്റില്‍ അങ്ങനെ പറ്റി പോയെന്നുമാണ് ആ സീനുകളുടെ വിഷ്വല്‍ ഗ്രാമര്‍. അത് കഴിഞ്ഞു വീട്ടില്‍ വരുന്ന അയാള്‍ മകനോട് എന്ന പോലെ പ്രേക്ഷകരെ നോക്കി പറയുന്നത് ഞാന്‍ അങ്ങനെ ഒരു മോശം മനുഷ്യനൊന്നുമല്ലെന്നാണ്. അതുകേട്ടു അത് വരെ അയാളെ വെറുത്തിരുന്ന മകന്‍ അയാളെ കെട്ടിപിടിച്ചു പറയുന്നത് അച്ഛനോട് എനിക്കിപ്പോള്‍ ദേഷ്യമൊന്നും ഇല്ലെന്നുമാണ്.

ഇത് ഹ്യൂമനൈസിങ്ങ് ദി ക്രിമിനല്‍ അല്ലെങ്കില്‍ പിന്നെന്താണ് ഇവരീ പറഞ്ഞ ഗ്ലോറിഫിക്കേഷന്‍!

ഇവിടെയൊക്കെയും ഇതില്‍ ഉടനീളവും മമ്മൂട്ടി എന്ന നടന് വേണ്ടി സിനിമയുടെ പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ്സ് ഒതുങ്ങി കൊടുക്കുന്നത് നമുക്ക് കാണാനാവും. ഇതില്‍ മമ്മൂട്ടി ദളിത് കഥാപാത്രവും മറ്റൊരാള്‍ സവര്‍ണ്ണ വില്ലനും ആയിരുന്നെങ്കില്‍ കഥയില്‍ ഇത്രയും വില്ലന്റെ ആന്തരിക സംഘര്‍ഷങ്ങള്‍ ഉണ്ടാവുമായിരുന്നോ എന്ന് ഓര്‍ത്തു നോക്കിയാല്‍ മതി. ഇല്ല. അവിടെ വില്ലന്‍ ഒരു ന്യായവും അര്‍ഹിക്കാത്ത, പൂര്‍ണ്ണ ബോധ്യത്തില്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന, തികഞ്ഞ ജാതി വെറിയാല്‍ അന്ധനായ ഒരു കൊടുക്രൂരന്‍ നമ്പൂരിശ്ശന്‍ മാത്രമായിരിക്കും. വില്ലന്‍ മമ്മൂട്ടി ആയത് കൊണ്ട് മാത്രമാണ് അയാള്‍ക്ക് വേണ്ടി ഇവര്‍ക്ക് ബേസിക് നരേട്ടീവില്‍ പോലും വിട്ടുവീഴ്ച നടത്തി കേന്ദ്രകഥാപാത്രത്തിന് മനോ സംഘര്‍ഷങ്ങളുടെ ലേയറുകള്‍ സൃഷ്ടിക്കേണ്ടി വന്നത്. കാരണം മമ്മൂട്ടി എന്ന ബാന്‍ഡ് വാഗണില്‍ ആണ് ഈ പ്രൊപ്പൊഗണ്ട സിനിമ സഞ്ചാരം ചെയ്യുന്നത്. അയാളുടെ നായകത്വവും മെഗാസ്റ്റാര്‍ പരിവേഷവും വിപണി മൂല്യവും ഇല്ലെങ്കില്‍ ഇങ്ങനെയൊരു പ്രൊജക്റ്റ് ഇല്ല. പുഴു എന്ന ആശയം സാധ്യമാക്കുന്നത് മമ്മൂട്ടിയുടെ ഡേറ്റ് ആണ്.
അതോണ്ട് അയാള്‍ക്ക് വേണ്ടിയവര്‍ ആദര്‍ശത്തില്‍ ചില്ലറ വിട്ടുവീഴ്ച ഒക്കെ ചെയ്യും. ആ മമ്മൂട്ടിയുടെ അഭിനയ മികവോര്‍ത്ത് ഈ സിനിമ ഒരിക്കല്‍ കൂടി കാണാം എന്നാണ് നിങ്ങള്‍ പറയുന്നത്.
ദേഹത്തേക്ക് ചെളി തെറിപ്പിച്ച് ചീറി പാഞ്ഞു പോയ കാറിനെ നോക്കി ആദരവ് കലര്‍ന്ന അത്ഭുതത്തോടെ ‘ശ്ശൊ.. എന്തൊരു സ്പീഡാണ്!’ എന്ന് പറഞ്ഞ കോടിയേറ്റത്തിലെ ഗോപിയെ ആണ് എനിക്കത് കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരുന്നത്.

ഒരു പുഴു കഥ കൂടി പറഞ്ഞു ഞാനും നിര്‍ത്തുകയാണ്. ഏഴാം നാള്‍ കൊല്ലുമെന്ന് പ്രതിജ്ഞ ചെയ്ത തക്ഷകനില്‍ നിന്ന് രക്ഷപ്പെടാന്‍ ഏഴാം കടലിനക്കരെ ഏഴ് നിലയുള്ള ഒരു മാളികയില്‍ ആണ് പരീക്ഷിത്ത് കഴിയുന്നത്. അവിടേയ്ക്ക് തക്ഷകന്‍ എത്തിപ്പെടുന്നത് ആവട്ടെ പഴത്തിനുള്ളില്‍ ഒളിഞ്ഞിരുന്ന ഒരു പുഴു ആയിട്ടായിരുന്നു. പഴം തൊലിയുരിച്ച പരീക്ഷിത്തിന് അതിനുള്ളിലെ പുഴുവിനെ കണ്ടപ്പോള്‍ ഒരു തമാശ തോന്നി. പാമ്പ് കൊത്താനുള്ള യോഗം പുഴു കടിച്ച് തീരട്ടെ എന്ന് പറഞ്ഞു അയാള്‍ അതിനെ ഓമനത്തത്തോടെ എടുത്ത് ശ്രദ്ധാപൂര്‍വ്വം സ്വന്തം കഴുത്തില്‍ വെച്ചു. ആ പുഴുവാണ് അടുത്ത നിമിഷം തക്ഷകനായി വളര്‍ന്ന് പരീക്ഷിത്തിനെ കൊത്തിയത്. ആളറിയാതെ നടത്തുന്ന ആസ്വാദനങ്ങള്‍ എങ്ങനെ ജീവനെടുക്കുമെന്നതിന് ഒരു പുഴുവാണ് സാക്ഷി.

 

അനില മൂര്‍ത്തി

Recent Posts

സിനിമയില്‍ ഒരുപാട് സ്ട്രഗില്‍ അനുഭവിച്ചു: ഹണി റോസ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്.…

12 hours ago

ബോഗയ്ന്‍വില്ലയുടെ പുതിയ പോസ്റ്റര്‍ പുറത്ത്

കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി എന്നിവരെ…

12 hours ago

സൂര്യ ചിത്രം കങ്കുവ റിലീസ് തീയതി പ്രഖ്യാപിച്ചു

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തുനില്‍ക്കുന്ന തെന്നിന്ത്യന്‍ സൂപ്പര്‍…

13 hours ago

ആദ്യ ദിനം 76 ലക്ഷത്തില്‍ നിന്ന് തുടങ്ങി ഇപ്പോള്‍ 22 കോടി ! കിഷ്‌കിന്ധാ കാണ്ഡം ഓണം വിന്നറാകുമോ?

ബോക്സ്ഓഫീസില്‍ ഞെട്ടിക്കുന്ന കുതിപ്പുമായി കിഷ്‌കിന്ധാ കാണ്ഡം. റിലീസ്…

13 hours ago

വാഴ ഒടിടിയിലേക്ക്

തീയേറ്ററില്‍ മികച്ച പ്രതികരണം നേടിയ വാഴ എന്ന…

13 hours ago