latest news
നാട്ടിൽ പിരിവിട്ട് സിനിമ ചെയ്യിച്ചവർ, ഇന്ന് ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാ’രന്റെ വിജയത്തിൽ അഭിമാനിക്കുന്നു; ഷഹദിന്റെ വഴി
സ്കൂൾ കാലത്ത് ഹ്രസ്വചിത്രമെടുത്ത് നാട്ടുകാരെ അമ്പരപ്പിച്ച ഒരു ചെറുപ്പക്കാരൻ. ആ ചെറുപ്പക്കാരന്റെ സിനിമാമോഹത്തിന് പണം കണ്ടെത്താൻ നാട്ടുകാർ തന്നെ പിരിവിട്ടു. ഇന്ന്, ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ എന്ന ചിത്രത്തിന്റെ വൻ വിജയത്തിലൂടെ ആ വിശ്വാസത്തിന് ഫലം കണ്ട ചാരിതാർഥ്യത്തിലാണ് സംവിധായകൻ ഷഹദ് നിലമ്പൂർ.
ഹ്രസ്വചിത്രങ്ങളിൽ ഒതുങ്ങിനിൽക്കാൻ ഷഹദിന് താൽപര്യമുണ്ടായിരുന്നില്ല. നിലമ്പൂരിൽ നിന്ന് സിനിമാമോഹവുമായി കൊച്ചിയിലേക്ക് വണ്ടി കയറുമ്പോൾ കയ്യിലുണ്ടായിരുന്നത് നാട്ടിൽ നിന്നുള്ള ഒരു സിനിമാപ്രവർത്തകന്റെ പരിചയം മാത്രമായിരുന്നു — ‘അദ്ഭുതദീപ്’ എന്ന ചിത്രത്തിലൂടെ അറിയപ്പെട്ട വിജയകൃഷ്ണന്റേത്. ബാക്കിയെല്ലാം സൗഹൃദങ്ങളുടെ ബലത്തിലായിരുന്നു.
‘പ്രകാശൻ പറക്കട്ടെ’, ‘അനുരാഗം’ എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള ഷഹദിന്റെ മൂന്നാമത്തെ സംവിധാന സംരംഭമാണ് ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’. ‘അനുരാഗ’ത്തിന്റെ പരാജയം തന്നെ ഏറെ ചിന്തിപ്പിച്ചെന്ന് ഷഹദ് പറയുന്നു. ആ പിഴവുകൾ കണ്ടെത്തി, അതിൽ നിന്ന് പാഠം പഠിച്ചാണ് അടുത്ത ചിത്രത്തിലേക്ക് അദ്ദേഹം കടന്നത്. തന്റെ ആദ്യ രണ്ട് ചിത്രങ്ങളിൽ നിന്ന് പൂർണമായും വ്യത്യസ്തമായ ഒരു ജോണറാണ് ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാ’റിനായി അദ്ദേഹം തിരഞ്ഞെടുത്തത്.
ഭർത്താവിന്റെ മരണത്തിന് ശേഷം പൊലീസ് സേനയിലേക്ക് കടന്നുവരുന്ന അലീന എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ. രണ്ട് പതിറ്റാണ്ട് നീണ്ട അഭിനയജീവിതത്തിൽ ആദ്യമായി പൊലീസ് വേഷത്തിലെത്തുന്ന പാർവതി തിരുവോത്താണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ വേഷത്തിനായി പാർവതി മാസങ്ങളോളം ശാരീരികവും മാനസികവുമായ തയാറെടുപ്പുകൾ നടത്തിയിരുന്നു. ഒൻപത് മാസത്തോളം പാർവതിക്കായി കാത്തിരുന്നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചതെന്നും ഷഹദ് വെളിപ്പെടുത്തി.
മാത്യു തോമസ്, വിജയരാഘവൻ, സിദ്ധാർത്ഥ് ഭരതൻ, ഉണ്ണിമായ പ്രസാദ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിരക്കഥാരചനയ്ക്കിടെ, തിരക്കഥാകൃത്തുക്കളിൽ ഒരാളായ വിജേഷ് തോട്ടിങ്ങൽ അസുഖബാധിതനായി അന്തരിച്ചത് ടീമിന് വലിയ ആഘാതമായിരുന്നു. എന്നാൽ തുടർച്ചയായ ചർച്ചകളിലൂടെയും ഗവേഷണത്തിലൂടെയും തിരക്കഥ പൂർത്തിയാക്കി മുന്നോട്ടുപോകാൻ സംഘത്തിന് കഴിഞ്ഞു.
