Connect with us

Screenima

jayaram3

latest news

20-20 ക്ലൈമാക്സ് ഷൂട്ടിനിടെ പോയത് എങ്ങോട്ട്? ട്രോളുകള്‍ക്ക് ജയറാമിന്റെ മറുപടി

സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ക്ക് മറുപടി നല്‍കി നടന്‍ ജയറാം. ട്വന്റി-ട്വന്റി സിനിമയുടെ ക്ലൈമാക്സ് ചിത്രീകരണത്തിന്റെ സമയത്ത് എവിടെയായിരുന്നു എന്നതിനെക്കുറിച്ച് പറഞ്ഞ കഥകളിലെ വൈരുദ്ധ്യത്തിന്റെ പേരിലാണ് താരം ട്രോളുകള്‍ നേരിട്ടത്. ഈയ്യടുത്ത് തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജയറാം പറഞ്ഞത് താന്‍ ദീപാവലി ആഘോഷിക്കാന്‍ പോയെന്നായിരുന്നു.

എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാളത്തില്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതാകട്ടെ ശബരിമലയ്ക്ക് പോയതാണെന്നും. ഇത് രണ്ടും ചൂണ്ടിക്കാണിച്ച് ജയറാമിനെ ട്രോളുകയായിരുന്നു സോഷ്യല്‍ മീഡിയ. നേരത്തെ തനിക്ക് തമിഴ്നാടുമായുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞതും ട്രോളുകള്‍ നേരിട്ടിരുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജയറാം ട്രോളുകളോട് പ്രതികരിച്ചത്.

”ഞാന്‍ പറഞ്ഞതില്‍ തെറ്റ് വന്നിട്ടുണ്ട്. ആള്‍ക്കാരെ കുറ്റം പറയാന്‍ പറ്റില്ല. അത് പത്തിരുപത് വര്‍ഷം മുമ്പ് നടന്ന സംഭവം ആണ്. സത്യം പറഞ്ഞാല്‍ എനിക്കേ ഇപ്പോള്‍ കൃത്യമായി ഓര്‍മയില്ല. മദ്രാസിലേക്ക് പോയതാണോ എന്താണോ എന്ന് എനിക്ക് ഓര്‍മയില്ല. അതുമായി ബന്ധപ്പെട്ട, അതില്‍ പ്രവര്‍ത്തിച്ചവരോടും ഞാന്‍ ചോദിച്ചു. അവര്‍ക്കും ഓര്‍മയില്ല. അവിടെ ഞാന്‍ അഞ്ചാറ് ദിവസം നിന്നിട്ടുണ്ട്. പത്തിരുപത് വര്‍ഷം മുമ്പത്തെ കാര്യമാണ്. പ്രായാധിക്യം കൊണ്ടാകും മറവികള്‍ വരുന്നത്. മനപ്പൂര്‍വ്വം ആണ്.” ജയറാം പറയുന്നു.

”എന്റെ അമ്മ കുമ്പകോണം ആണ്. അച്ഛന്‍ പാലക്കാടാണ്. അച്ഛന് ജോലി പെരുമ്പാവൂരില്‍ ജോലി കിട്ടി. അങ്ങനെ പെരുമ്പാവൂരെത്തി. മുത്തച്ഛന്‍ പെരുമ്പാവൂരുകാരനായിരുന്നു. ഞാന്‍ ജനിച്ചതും വളര്‍ന്നതും പഠിച്ചതുമെല്ലാം പെരുമ്പാവൂരായിരുന്നു. പക്ഷെ അമ്മയ്ക്ക് മലയാളം വശമില്ലാത്തതിനാല്‍ അമ്മയോട് സംസാരിച്ചിരുന്നത് തമിഴിലായിരുന്നു. അമ്മ മരിക്കുന്നത് വരെ തമിഴിലായിരുന്നു സംസാരിച്ചിരുന്നത്. ഇപ്പോഴും എത്രയോ ബന്ധം അവിടെയുണ്ട്. കുടുംബക്ഷേത്രത്തില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ പോകാറുണ്ട്. ഒന്നും ഉണ്ടാക്കി പറഞ്ഞതല്ല” എന്നും ജയറാം പറയുന്നു.

”കഴിഞ്ഞ 32 വര്‍ഷമായി താമസിക്കുന്നത് മദ്രാസിലാണ്. ജോലിയുടെ ഭാഗമായി അവിടെ പോവുകയും സെറ്റില്‍ ആവുകയുമായിരുന്നു. അങ്ങനെ ചെന്നൈക്കാരനായി. പെരുമ്പാവൂര്‍ വീടൊക്കെയുണ്ട്. എന്ന് കരുതി അതാണോ ഇതാണോ എന്ന് ചോദിച്ചാല്‍ എന്ത് പറയും. കേരളത്തിലുള്ളവര്‍ എത്രയോ കാലങ്ങളായി ഡല്‍ഹിയിലും ബോംബെയിലും ദുബായിലും ജോലി ചെയ്യുന്നുണ്ട്. ഇത്രയും കാലം ഡല്‍ഹിയില്‍ ജോലി ചെയ്ത താന്‍ ഡല്‍ഹിക്കാരനാണെന്ന് പറയാനാകുമോ?” എന്നും ജയറാം ചോദിക്കുന്നു.

Continue Reading
To Top