Connect with us

Screenima

latest news

ടിനി ടോമിനെതിരായ പരാതിയില്‍ നാളെ അന്‍സിബയുടെ മൊഴി രേഖപ്പെടുത്തും

കൊച്ചി: നടന്‍ ടിനി ടോമിനെതിരായ പരാതിയില്‍ നടി അന്‍സിബ ഹസന്റെ മൊഴി നാളെ രേഖപ്പെടുത്തും. കടവന്ത്ര പൊലീസാണ് അന്‍സിബയുടെ മൊഴി രേഖപ്പെടുത്തുക. തനിക്കെതിരെ ടിനി ടോം സൈബര്‍ അധിക്ഷേപവും വര്‍ഗീയ പരാമര്‍ശങ്ങളും നടത്തിയെന്നും കുടുംബത്തെ അടക്കം അധിക്ഷേപിച്ചുവെന്നും കാട്ടിയെന്നാണ് അന്‍സിബയുടെ പരാതി. ഇന്‍ഫോ പാര്‍ക്ക് സ്റ്റേഷനിലാണ് ആദ്യം പരാതി നല്‍കിയതെങ്കിലും സംഭവം നടന്ന സ്ഥലം കടവന്ത്ര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ ഈ പരാതി തുടര്‍നടപടികള്‍ക്കായി കടവന്ത്ര പൊലീസിന് കൈമാറുകയായിരുന്നു. മതം മാറ്റം, ജിഹാദി വിളി തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളും പരാതിയിലുണ്ട്.

പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് പരാതിക്കാരിയായ അന്‍സിബയെ മൊഴിയെടുക്കാനായി വിളിപ്പിച്ചിരിക്കുന്നത്. അന്‍സിബയുടെ മൊഴി വിശദമായി പരിശോധിച്ച ശേഷം ആരോപണവിധേയനായ നടന്‍ ടിനി ടോമിനെയും വിളിപ്പിച്ച് മൊഴി രേഖപ്പെടുത്തും. ഇരുവരുടെയും മൊഴികള്‍ വ്യക്തമായി പരിശോധിച്ച ശേഷമായിരിക്കും കേസില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യുന്നതുള്‍പ്പെടെയുള്ളയുള്ള നടപടികളിലേക്ക് കടക്കുക.

നേരത്തെ, നടി ലക്ഷ്മിപ്രിയയ്ക്കും തൃപ്പൂണിത്തുറ വനിത സെല്ലിലെ എസ്ഐ രേഷ്മയ്ക്കും എതിരെ നല്‍കിയ പരാതിയില്‍ തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫിസില്‍ വച്ച് അന്‍സിബയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. നടി ലക്ഷ്മിപ്രിയ തനിക്കെതിരെ നല്‍കിയ വ്യാജ പരാതിയില്‍ തൃപ്പൂണിത്തുറ വനിതാ സെല്ലിലെ എസ്ഐ രേഷ്മ മൂന്ന് മണിക്കൂറോളം തന്നെ സ്റ്റേഷനില്‍ നിയമവിരുദ്ധമായി തടഞ്ഞുവച്ച് മാനസികമായി പീഡിപ്പിച്ചു എന്ന് കാണിച്ച് അന്‍സിബ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതി ഡിജിപിക്ക് കൈമാറിയതിനെ തുടര്‍ന്നാണ് തൃക്കാക്കര എസിപി അന്‍സിബയെ വിളിപ്പിച്ച് വിശദമായി മൊഴിയെടുത്തത്. ഒരു കോടി രൂപ നഷ്ടപരിഹാരം അടക്കം ആവശ്യപ്പെട്ടാണ് അന്‍സിബ പരാതി നല്‍കിയിട്ടുള്ളത്.

Continue Reading
To Top