Connect with us

Screenima

latest news

കസബ വിവാദം ആരോഗ്യത്തെ വരെ ബാധിച്ചുവെന്ന് പാര്‍വതി

കസബ’ സിനിമയിലെ സ്ത്രീവിരുദ്ധതയെ വിമര്‍ശിച്ചതിന് പിന്നാലെ തനിക്ക് നേരിട്ട സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് പാര്‍വതി തിരുവോത്ത്. തനിക്ക് നേരെ കൊലവിളികളും ബലാത്സംഗ ഭീഷണികളും വന്നു തുടങ്ങിയപ്പോള്‍ മാത്രമാണ് പ്രതികരിച്ചതെന്നും ഒപ്പം നിന്നവര്‍ക്കും പാര്‍വതി നന്ദി പറഞ്ഞു. മമ്മൂട്ടിയുമായി സംസാരിച്ചിരുന്നുവെന്നും എന്നാല്‍ മമ്മൂക്കയുടെ പ്രസ്താവന വന്നപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടു പോയതായും നടി പറഞ്ഞു. ഈ സമയത്ത് അവാര്‍ഡ് വാങ്ങാന്‍ ചെന്നപ്പോള്‍ ആളുകള്‍ കൂവി വിളിച്ചതും പാര്‍വതി ഓര്‍ത്തു. ‘ഷോഷാ’ എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പാര്‍വതിയുടെ പ്രതികരണം.

‘കസബ പരാമര്‍ശം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ കാര്യങ്ങള്‍ മാറി. ആക്രമണങ്ങളും ഭീഷണികളും തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ ഞാനും മമ്മൂട്ടി സാറും തമ്മില്‍ സംസാരിച്ചിരുന്നു. ഞങ്ങള്‍ സംസാരിക്കാതെ ഇരുന്നിട്ടില്ല. ഞാന്‍ അദ്ദേഹത്തിന് മെസ്സേജ് അയച്ചു, ഞങ്ങള്‍ ഫോണില്‍ സംസാരിച്ചു. പക്ഷേ, അപ്പോഴേക്കും അത് ആര്‍ക്കും നിയന്ത്രിക്കാന്‍ കഴിയാത്ത വിധം വലിയൊരു പ്രശ്‌നമായി മാറിക്കഴിഞ്ഞിരുന്നു. അന്ന് എനിക്ക് ‘പൊങ്കാല’ എന്ന വാക്കിന്റെ അര്‍ത്ഥം അറിയില്ലായിരുന്നു. പക്ഷേ കേരളത്തില്‍ ഓണ്‍ലൈന്‍ പൊങ്കാല എന്നാല്‍ നിങ്ങള്‍ ക്രൂരമായി ട്രോള്‍ ചെയ്യപ്പെടുന്നു എന്നാണ് അര്‍ത്ഥം.

ആ ആക്രമണത്തിന്റെ വ്യാപ്തി അവിശ്വസനീയമായിരുന്നു. എനിക്ക് നേരെ കൊലവിളികളും ബലാത്സംഗ ഭീഷണികളും വന്നു തുടങ്ങിയപ്പോള്‍ മാത്രമാണ് എനിക്കത് ഗൗരവമായി തോന്നിയത്. അതുവരെ ഞാനത് അവഗണിക്കാന്‍ തയ്യാറായിരുന്നു. പക്ഷേ, എനിക്ക് മനസ്സിലായത് ഇവിടെ പ്രശ്‌നം ഞാനല്ല, ഞാന്‍ പ്രതിനിധീകരിച്ച വിഷയമാണ്. ഒരു സ്ത്രീ സംസാരിച്ചു എന്നതും അവള്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്നതുമാണ്. ആ ഭയം എന്നെ തളര്‍ത്തുന്നതിന് പകരം എനിക്ക് കൂടുതല്‍ കരുത്ത് നല്‍കുകയാണ് ചെയ്തത്.

പിന്നെ, മമ്മൂട്ടി സാറുമായി ഞാന്‍ സംസാരിച്ചു, അദ്ദേഹം വളരെ ശാന്തനായിരുന്നു. പക്ഷേ ഞാന്‍ പറഞ്ഞു, ‘നിങ്ങള്‍ ശാന്തനായിരിക്കാം, എന്നാല്‍ പുറത്തുള്ളവര്‍ അങ്ങനെയല്ല. ഒരു പ്രസ്താവനയെങ്കിലും ഇറക്കണ്ടേ?’ എന്ന്. അദ്ദേഹത്തിന്റെ പ്രസ്താവന ഏറെ വൈകിയാണ് വന്നത്. അപ്പോഴേക്കും എനിക്കെതിരായ സൈബറാക്രമണം എല്ലാ പരിധിയും ലംഘിച്ചിരുന്നു. പുറത്തിറങ്ങാന്‍ പോലും ഞാന്‍ ഭയപ്പെട്ടു. എനിക്കെതിരെ വധഭീഷണി വരെ ഉണ്ടായിരുന്നു. ആ കാലം എന്റെ ആരോഗ്യത്തേയും ബാധിച്ചു. ഒരുപാടു കാര്യങ്ങള്‍ ഒരേസമയം സംഭവിച്ചു. ഈ പ്രശ്‌നം നടക്കുന്നതിന് ഇടയിലാണ് എനിക്കൊരു പുരസ്‌കാരം ലഭിക്കുന്നത് എന്നും താരം പറഞ്ഞു.

Continue Reading
To Top