Connect with us

Screenima

latest news

‘ഗോന്ധൾ’ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രി

ഇന്ത്യയുടെ ഈ വർഷത്തെ ഔദ്യോഗിക ഓസ്കാർ എൻട്രിയായി മറാഠി ചിത്രം ‘ഗോന്ധൾ’ തിരഞ്ഞെടുക്കപ്പെട്ടു. സന്തോഷ് ദവാഖർ സംവിധാനം ചെയ്ത ഈ ചിത്രം, 99-ാമത് അക്കാദമി അവാർഡിൽ മികച്ച അന്താരാഷ്ട്ര ചിത്രം വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കും.

മറാഠി, ഹിന്ദി, തമിഴ്, തെലുങ്ക്, ഗുജറാത്തി, മലയാളം, നാഗാമീസ് ഭാഷകളിൽ നിന്നായി ആകെ 33 ചിത്രങ്ങൾ ഇത്തവണ പരിഗണനയിലുണ്ടായിരുന്നു. ഇതിൽ നിന്നാണ് ‘ഗോന്ധൾ’ തിരഞ്ഞെടുക്കപ്പെട്ടത്. സംവിധായകൻ പി. ശേഷാദ്രി അധ്യക്ഷനായ സമിതിയാണ് ചിത്രങ്ങൾ പരിശോധിച്ച് അന്തിമ തീരുമാനത്തിലെത്തിയത്.

ബാഹ്യമായി സന്തുഷ്ടമെന്ന് തോന്നിക്കുന്ന വിവാഹബന്ധത്തിൽ ആന്തരികമായി അസംതൃപ്തയായി കഴിയുന്ന സുമൻ എന്ന സ്ത്രീയുടെ കഥയാണ് ചിത്രം പറയുന്നത്. ഇഷിത ദേശ്മുഖ്, യോഗേഷ് സൊഹോനി, കിഷോർ കദം എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ഇളയരാജയാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.

56-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ (ഐഎഫ്എഫ്ഐ) മികച്ച സംവിധായകനുള്ള സിൽവർ പീകോക്ക് പുരസ്കാരം നേടിയ ചിത്രം കൂടിയാണ് ‘ഗോന്ധൾ’.

മറാഠി സിനിമയ്ക്ക് ഇത് നാലാം തവണയാണ് ഇന്ത്യയുടെ ഓസ്കാർ എൻട്രി എന്ന അംഗീകാരം ലഭിക്കുന്നത്. 2005ൽ ‘ശ്വാസ്’, 2009ൽ ‘ഹരിശ്ചന്ദ്രാച്ചി ഫാക്ടറി’, 2015ൽ ‘കോർട്ട്’ എന്നീ ചിത്രങ്ങളാണ് നേരത്തെ ഈ പട്ടികയിലിടം നേടിയത്. ‘മദർ ഇന്ത്യ’, ‘സലാം ബോംബെ’, ‘ലഗാൻ’ എന്നീ ചിത്രങ്ങൾ മാത്രമാണ് ഇതുവരെ ഓസ്കാർ നോമിനേഷൻ വരെയെങ്കിലും എത്തിയ ഇന്ത്യൻ ചിത്രങ്ങൾ.

Continue Reading
To Top