Connect with us

Screenima

latest news

അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസ്

കൊച്ചി: നടിയും താരസംഘടനയായ ‘അമ്മ’ മുന്‍ ജോയിന്റ് സെക്രട്ടറിയുമായ അന്‍സിബ ഹസന്റെ പരാതിയില്‍ നടന്‍ ടിനി ടോമിനെതിരെ പൊലീസ് കേസ് എടുത്തു. കടവന്ത്ര പൊലീസ് ആണ് ടിനി ടോമിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തത്. എറണാകുളം മജിസ്ട്രേറ്റ് കോടതി നിര്‍ദേശപ്രകാരമാണ് നടപടി, സത്രീത്വത്തെ അപമാനിക്കല്‍, വര്‍ഗീയ അധിക്ഷേപം തുടങ്ങിയവക്കെതിരെയാണ് നടനെതിരെ കേസ് എടുത്തത്

‘അമ്മ’ സംഘടനയുടെ മീറ്റിങ്ങുകളിലും ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പുകളിലും വച്ച് ടിനി ടോം തനിക്കെതിരെ നിരന്തരമായി അശ്ലീല പരാമര്‍ശങ്ങളും ലൈംഗികച്ചുവയുള്ള അധിക്ഷേപങ്ങളും നടത്തിയെന്നാണ് അന്‍സിബയുടെ പരാതി. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി ഡിജിപിക്ക് കൈമാറുകയും പരാതിയില്‍ അന്വേഷണം നടത്താന്‍ ഡിജിപി, എസിപിയോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. പ്രാഥമിക പരിശോധന നടത്തിയ പൊലീസ് അന്‍സിബയുടെയും ടിനി ടോമിന്റെയും മൊഴി രേഖപ്പെടുത്തിയിരുന്നു

വ്യക്തിപരമായും കുടുംബപരമായും സ്വഭാവഹത്യ നടത്താന്‍ ശ്രമിച്ചെന്നും പിതാവുമായി ബന്ധപ്പെടുത്തി വരെ വ്യാജ പ്രചാരണം നടത്തിയെന്നും പരാതിയില്‍ പറയുന്നു. കൂടാതെ, തന്നെ ‘ജിഹാദി’, ‘മത തീവ്രവാദി’ എന്നിങ്ങനെ മുദ്രകുത്തി മതപരമായ വിദ്വേഷം സൃഷ്ടിക്കാനും മാനസികമായി തകര്‍ക്കാനും ടിനി ടോം ശ്രമിച്ചതായും അന്‍സിബ ആരോപിച്ചിരുന്നു.ഈ വിഷയത്തില്‍ കടവന്ത്ര പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ നടിമാരായ ശ്വേത മേനോന്‍, നീന കുറുപ്പ് എന്നിവരുടെ മൊഴികള്‍ രേഖപ്പെടുത്തിയിരുന്നു.

വാട്സാപ്പ് ഗ്രൂപ്പില്‍ വന്ന പരാമര്‍ശം അന്‍സിബയെ ഉദ്ദേശിച്ചുള്ളതല്ലെന്നും പൊതുവായ ഒന്നാണെന്നുമാണ് ശ്വേത മേനോന്റെ സാക്ഷിമൊഴി. താന്‍ ഇത്തരം വാക്കുകള്‍ അന്‍സിബയ്ക്കെതിരെ പ്രയോഗിച്ചിട്ടില്ലെന്നാണ് ടിനി ടോം മൊഴി നല്‍കിയത്. ചില കാര്യങ്ങള്‍ കേട്ടതായി പറഞ്ഞെങ്കിലും അതിന് കൃത്യമായ തെളിവുകളോ സമയമോ വ്യക്തമാക്കാന്‍ നീന കുറുപ്പിനു സാധിച്ചില്ല. കൂടാതെ മറ്റ് സാക്ഷികളാരും ഇത്തരം പരാമര്‍ശങ്ങള്‍ കേട്ടതായി സ്ഥിരീകരിച്ചില്ലെന്നുമായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ കാര്യമായ തെളിവുകളില്ലെന്ന കണ്ടെത്തല്‍ മുന്‍നിര്‍ത്തി കേസ് അവസാനിപ്പിക്കണമെന്നായിരുന്നു പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ പൊലീസ് റിപ്പോര്‍ട്ടിനെതിരെ അന്‍സിബ കോടതിയെ നേരിട്ട് സമീപിക്കുകയായിരുന്നു. സ്വകാര്യ അന്യായത്തിനൊപ്പം തന്റെ കൈയിലുള്ള ഡിജിറ്റല്‍ തെളിവുകള്‍ അടക്കമുള്ളവയും അന്‍സിബ കൈമാറിയിരുന്നു.

Continue Reading
To Top