Connect with us

Screenima

Dhyan Sreenivasan

latest news

ആ പറമ്പും പാടവും എന്നെ ഏല്‍പ്പിച്ച് ആറ് മാസം കഴിഞ്ഞപ്പോള്‍ അദ്ദേഹം പോയി; അച്ഛനെക്കുറിച്ച് ധ്യാന്‍

എന്നും ചിരിക്കുന്ന, ചിരിപ്പിക്കുന്ന ധ്യാന്‍ ശ്രീനിവാസനെയാണ് മലയാളികള്‍ കണ്ടിട്ടുള്ളത്. എന്നാല്‍ അച്ഛന്‍ ശ്രീനിവാസന്റെ ചേതയറ്റ ശരീരത്തിന് അരികിലിരുന്ന് ധ്യാന്‍ പൊട്ടിക്കരഞ്ഞു. ആ കാഴ്ച മലയാളികളെയാകെ നോവിക്കുന്നതായിരുന്നു. എന്നും ചിരിപ്പിച്ചിട്ടുള്ള ധ്യാന്‍ കരയുന്നത് കണ്ട് മലയാളി കൂടെ കരഞ്ഞു.

ഇപ്പോഴിതാ തന്റെ അച്ഛനെക്കുറിച്ചുള്ള ധ്യാന്‍ ശ്രീനിവാസന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നാളുകള്‍ക്ക് മുമ്പ് നടന്നൊരു പരിപാടിയില്‍ നിന്നുള്ള ധ്യാന്റെ വാക്കുകളാണ് ചര്‍ച്ചയായി മാറുന്നത്. ധ്യാനും ശ്രീനിവാസനും തമ്മിലുള്ള ബന്ധത്തിന്റെ ആഴവും, അവര്‍ക്കിടയിലുണ്ടായിരുന്ന രസകരമായ ഡൈനാമിക്സുമെല്ലാം ആ വാക്കുകളില്‍ കാണാം. ധ്യാന്റെ വാക്കുകളിലേക്ക്:

‘വളരെ അഭിമാനത്തോടെ ഒരു ദിവസം ഞാന്‍ വീട്ടിലേക്ക് കയറി ചെല്ലുന്നു. അച്ഛന്‍ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. ധ്യാന്‍ ഒന്ന് അവിടെ നില്‍ക്കണം എന്ന് പറഞ്ഞു. സാധാരണ അങ്ങനെയൊന്നും സംസാരിക്കാത്തയാളാണ്. എന്നോട് പറഞ്ഞു, ധ്യാനിന്റെ ഒരു സിനിമ ഞാനും വിമലയും ടിവിയില്‍ കണ്ടുവെന്ന് പറഞ്ഞു. അപ്പോള്‍ തന്നെ ഞാന്‍ ഞെട്ടി. അയ്യോ പണി പാളിയല്ലോ!

എന്നോട് ചോദിച്ചു, ആരാണ് ഇതിന്റെ നിര്‍മാതാവ്? അതൊന്നും അറിയേണ്ട കാര്യമല്ലല്ലോ. ഇവരെ പോലുള്ള നിര്‍മാതാക്കള്‍ ഉള്ളതു കൊണ്ടല്ലേ നമ്മള്‍ ജീവിച്ചു പോകുന്നത് എന്ന് ഞാന്‍ പറഞ്ഞു. മണ്ടന്മാരായ നിര്‍മാതാക്കള്‍ എന്ന് ഉദ്ദേശിച്ചിട്ടില്ല കെട്ടോ. ഞാന്‍ പറഞ്ഞു, അച്ഛാ ഇവരൊക്കെയുള്ളതു കൊണ്ടല്ലേ നമ്മള്‍ ജീവിക്കുന്നത്. ഇതിലും ഭേദം മരിക്കുന്നതാണ് ധ്യാന്‍ എന്നായിരുന്നു അച്ഛന്റെ മറുപടി.

കേട്ടയുടനെ, എന്തൊരു ഡാര്‍ക്ക് എന്ന് തോന്നി. പോകാന്‍ നേരം ഒന്നുകൂടെ ഓര്‍മിപ്പിച്ചു, ധ്യാന്‍ നാളെ അമ്മയുടെ മീറ്റിങുണ്ട്. അവിടെ അവശകലാകാരന്മാര്‍ക്ക് അയ്യായിരം രൂപ വച്ച് അമ്മ കൊടുക്കുന്നുണ്ട്. ധ്യാന്‍ പോയി അത് വാങ്ങിച്ചോ എനിക്കത് വേണ്ട എന്നു പറഞ്ഞു. വീണ്ടും അപമാനം.

എനിക്ക് തോന്നുന്നു, ഇതാണ് അദ്ദേഹവും ഞാനും തമ്മിലുണ്ടായ അവസാനത്തെ സംഭാഷണം. അവസാനം വരെ അദ്ദേഹം കാത്തുസൂക്ഷിച്ചു. എന്നെ ക്ഷണിക്കാത്ത ആ വീടും, ആ പറമ്പും പാടവും എന്നെ ഏല്‍പ്പിച്ച് ആറ് മാസം കഴിഞ്ഞപ്പോള്‍ അദ്ദേഹം പോയി.

Continue Reading
To Top