Connect with us

Screenima

fahadh_faasil_injury

latest news

ആ സിനിമയ്ക്ക് ഫഹദ് വാങ്ങിയത് തുച്ഛമായ പ്രതിഫലം

പിതാവും പ്രശസ്ത സംവിധായകനുമായ ഫാസില്‍ സംവിധാനം ചെയ്ത ‘കൈയെത്തും ദൂരത്ത്’ (2002) എന്ന ചിത്രത്തിലൂടെയായിരുന്നു ഫഹദിന്റെ അരങ്ങേറ്റം. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, എന്റെ മാമാട്ടുക്കുട്ടിയമ്മയ്ക്ക്, മണിച്ചിത്രത്താഴ്, നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്, പപ്പയുടെ സ്വന്തം അപ്പൂസ്, അനിയത്തിപ്രാവ് തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച ഫാസില്‍ എന്ന സംവിധായകന് വലിയ ആഘാതം ഏല്‍പ്പിച്ചുകൊണ്ട് ‘കൈയെത്തും ദൂരത്ത്’ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു

സിനിമ മോശമായിരുന്നു എന്ന് മാത്രമല്ല, ഫഹദിന്റെ പ്രകടനവും വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടു. തുടര്‍ന്ന് ഫഹദ് തുടര്‍പഠനത്തിനായി അമേരിക്കയിലേക്ക് പോയി. അവിടുത്തെ ജീവിതാനുഭവങ്ങള്‍ ഫഹദില്‍ മാറ്റമുണ്ടാക്കുകയും 2009-ല്‍ ‘കേരള കഫേ’ എന്ന ആന്തോളജി ചിത്രത്തിലൂടെ ഫഹദ് തിരിച്ചെത്തുകയും ചെയ്തു.

തുടര്‍ന്ന് വന്ന ‘കോക്ടെയ്ല്‍’, ‘ചാപ്പാ കുരിശ്’ തുടങ്ങിയ ചിത്രങ്ങള്‍ ഫഹദിലെ നടനെ അടയാളപ്പെടുത്തുന്നതായിരുന്നു. എന്നാല്‍ ആഷിഖ് അബു സംവിധാനം ചെയ്ത ’22 ഫീമെയില്‍ കോട്ടയം’ (2012) ആണ് ഫഹദിനെ പുതിയ ഉയരങ്ങളിലെത്തിച്ചത്. സിറിള്‍ സി. മാത്യു എന്ന ക്രൂരനായ വില്ലനായി ഫഹദ് നിറഞ്ഞാടി. നഴ്സായ ടെസ്സ എബ്രഹാമിനെ (റിമ കല്ലിങ്കല്‍) പ്രണയം നടിച്ച് ചതിക്കുന്ന സിറിളിനെ ഫഹദ് ഗംഭീരമായി അവതരിപ്പിച്ചു.

ഈ ചിത്രത്തിലെ പ്രകടനം ഫഹദിന് വലിയ പ്രശംസ നേടിക്കൊടുത്തു. എന്നാല്‍ ഈ സിനിമയ്ക്ക് വേണ്ടി ഫഹദ് വാങ്ങിയ പ്രതിഫലം വളരെ തുച്ഛമായിരുന്നു എന്ന് നിങ്ങള്‍ക്കറിയാമോ? സിനിമയുടെ ആകെ ബജറ്റിന്റെ വെറും 1.6 ശതമാനം മാത്രമായിരുന്നു ഫഹദിന്റെ പ്രതിഫലം.

ചിത്രത്തിന്റെ നിര്‍മ്മാതാവ് ഒ.ജി. സുനില്‍ അടുത്തിടെയാണ് ഫഹദിന് അന്ന് നല്‍കിയ പ്രതിഫലത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ‘ഫഹദ് ഇന്ന് കോടികളായിരിക്കും വാങ്ങുന്നത്. എന്നാല്‍ അന്ന് ഞാന്‍ അദ്ദേഹത്തിന് നല്‍കിയത് 4 ലക്ഷം രൂപയായിരുന്നു. ഇന്ന് അദ്ദേഹം 40 കോടി വരെ വാങ്ങുന്നുണ്ടാകാം. കൃത്യമായി എത്രയാണെന്ന് എനിക്കറിയില്ല,’ സുനില്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. നെഗറ്റീവ് ഷേഡുള്ള കഥാപാത്രമാണെങ്കിലും രണ്ടാം വരവിന് ശേഷം ഫഹദ് സോളോ ഹീറോ ആയി അഭിനയിച്ച ആദ്യ ചിത്രമായിരുന്നു ഇത്. പഴയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2.5 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ചിത്രം 5.2 കോടി രൂപയോളം കളക്ട് ചെയ്തിരുന്നു.

Continue Reading
To Top